നേരം ഇറയത്തെ വെള്ളത്തിന്റെ ചോർച്ചയുടെ വണ്ണമളന്ന് അങ്ങനെ നീങ്ങുന്നു ..
കണ്ണുകളെ തേടി മുറ്റത്തിറങ്ങാൻ എവിടെ നേരം അന്ത്യം വരെ ഇങ്ങനെ ടച്ച് സ്ക്രീനിനെ മാത്രം തൃപ്തനാക്കി നടന്നു നീങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ..
മുഷിയുന്നുണ്ട് എങ്കിലും ചിന്ത തന്നെ ചിന്ത ..
ഒരുനാൾ ആ അഞ്ചിഞ്ചിലെ പ്രകാശം കെടും ഇന്റർനെറ്റ് കിട്ടാക്കനിയാകും ,പല മുഖം കാണാൻ പരതും , പലതും അകന്നെന്ന തോന്നലാകും !
ആ കറുത്ത കരയുള്ള നേര്യതിൽ ബാക്കി വന്ന വിയർപ്പ് ഞാൻ ഉറ്റു നോക്കും.
ആർത്തലക്കുന്ന ആ പേമാരിയുടെ അറ്റം എന്നും ഞാൻ നോക്കിക്കൊണ്ടിരുന്നു ,
സിഗ്നലുകൾ നശിച്ച ആ ദിവസം വന്നെത്തും കാറും കോളും അകലും ..
അന്ന് ഞാൻ വീടിനു വെളിയിൽ ഓടിയിറങ്ങും ആ പൂന്തോട്ടം ഇന്നിവിടെയില്ല ..നീലാകാശം ശാന്തം !
ചുറ്റും പച്ചപ്പില്ല കിളികളില്ല കാറ്റില്ല കാർമേഘമില്ല ..
മരുഭൂമി !!!!
തീൻമേശക്കപ്പുറത്തെ ആ ലോകം ഈ ജൂണ്‍ മാസത്തെ മരുഭൂമിയായി തീർന്നിരിക്കുന്നു വശം കെട്ട് വലഞ്ഞ് പൊടിക്കാറ്റ് വകവയ്ക്കാതെ ഞാൻ മുറ്റത്തേക്കിറങ്ങി .
വ്യഗ്രതയിൽ എന്തൊക്കെയോ തിരയുന്ന തത്രപ്പാടിലാണ് ഞാൻ , കാണുന്നില്ല വീണ്ടും വീണ്ടും തിരയുന്നു .
"അപ്പൂട്ട്യാരെ , അപ്പൂട്ട്യാരെ ".
ഉറക്കെ വിളിക്കുന്നു ..ക്ഷമയറ്റു ....
വീണ്ടും വിളിയായി .
ഈ പരഭ്രഹ്മത്തിൽ ഞാനും അപ്പൂട്ട്യാരും തനിച്ച് ...
പീളയൂറിക്കെട്ടിയ നരച്ച കണ്ണുകളും മുട്ടറ്റം വരെ നീണ്ട തോർത്തുമുണ്ടുമുടുത്ത് ആളെത്തി .
അയാൾക്ക് പതിവിലേറെ ആയി നര ബാധിച്ചിരിക്കുന്നു ..
അയാൾ ഒട്ടും പരിഭ്രാന്തനല്ല , ചുറ്റും ചുട്ടു പൊളുംപോഴും അയാളിൽ തെല്ലു പോലും പരിഭവമില്ല ..
തെല്ലൊന്ന് നോട്ടം കൊള്ളിച്ച്, അപ്പൂട്ട്യാർടെ ഭാഷയിൽ പറഞ്ഞാൽ " നീളൻ ത്രികോണപ്പെട്ടി " അയാൾ അതെനിക്ക് നീട്ടി ...
ശ്വാസം നേരെ വീണു ..
"എന്റെ കാലിഡോസ്കൊപ്പ് !".
ചില്ലുപെട്ടി കണ്ണിൽ ഊന്നി നെടുവീർപ്പിൽ ഒരു നീട്ടൻ നോട്ടം വച്ചു കൊടുത്തു ...
ഡും !!!!
ശയനത്തിലാണ് ..!!
അകാലത്തിൽ പൊലിഞ്ഞ ഉണ്ണിമാങ്ങകൾ കറുത്ത കരയുള്ള നേര്യതിൽ നിന്നും എന്തൊക്കെയൊ ഒച്ചപ്പാടുണ്ടാക്കുന്നുണ്ട് ..
പുറത്ത് അച്ചിയമേം ഉണ്ണീമുണ്ട് എന്തൊക്കെയോ പിറുപിറുക്കുന്നു ..
"ദെന്താടീ അച്ച്യെ ഓരോ ദൂസങ്ങള് ദാന്നു പരയുംപ്ലക്കും പോണു "
"തെന്നെ ഏടത്ത്യെ കൊല്ലത്തിലൊരു ചക്കേം മാങ്ങേം ,അതങ്ങട് തിന്ന് കഴിഞ്ഞാൽ ഒരു വയസ്സ് കഴിഞ്ഞില്ലേ ..".
പുറത്തിറങ്ങി അപ്പുട്ട്യാരെ തിരക്കി ..
"കിഴക്കിനീലുണ്ട് ഉണ്ണ്യേ ".
ദാന്നു പറഞ്ഞ് അമ്മേടെ മറുപടി എത്തി !
ഇടവപ്പാതി കുത്തിയൊഴുക്കിയ വയൽ മുന്നിലങ്ങനെ നീണ്ടു കിടക്കുന്നു ,പൂന്തോട്ടം പതിവിലും ഉഷാറാണ് !
ഇതുവരെയായും ഒരു വഹ മിണ്ടാത്ത നാലാളോട് സുപ്രഭാതം പറഞ്ഞു ,
ഇത്തിരിക്കുഞ്ഞൻ കോടയൊന്നും വക വക്കാതെ നടന്നു ... ചെറിയ നഷ്ടപെടലുകൾ .. വലിയ സന്തോഷങ്ങൾ .. കുഞ്ഞു കുസൃതികൾ ..
മുടിയഴിച്ചാടുന്ന കർക്കിടക മഴ വക വക്കാതെ അമ്പലക്കുളങ്ങളിൽ നീന്തി തുടിച്ചു , കൂട്ടുക്കൂടി ..
ചെറിയ മനുഷ്യരാണ് , വലിയ ലോകവും !
അപ്പോഴേക്കും ഇന്നലെകൾ തേക്കുക്കുട്ട ചുഴറ്റി വിട്ട ആ പഴയ അവധിക്കാലത്തിന്റെ ദിശയിൽ ഞാനും എങ്ങോട്ടോ ചെന്ന് ചേർന്നിരുന്നു !!